Wednesday 11 November 2009

ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 8

ചിന്നഹള്ളിയില്‍ ഇപ്പോള്‍ ഇലപൊഴിയും കാലം.

കാപ്പിത്തോട്ടങ്ങള്‍ക്കുമപ്പുറം അബ്ബാനിലെ മൊട്ടക്കുന്നുകള്‍ക്ക് പിന്നിലായി ശരത്കാലസൂര്യന്‍ മറഞ്ഞു കഴിഞ്ഞിരുന്നു. മലമുകളിലെ മൂടല്‍മഞ്ഞ് മുളങ്കാടുകളിലേയ്ക്കും അവിടെ നിന്ന് വയലേലകള്‍ക്കു മുകളിലൂടെ കാപ്പിത്തോട്ടങ്ങളിലേയ്ക്കും വ്യാപിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്കു ചുറ്റും ഓറഞ്ചു തോട്ടങ്ങളില്‍ മഞ്ഞ് മഴ പോലെ പെയ്യുന്നു. ഓറഞ്ചുമരക്കൊമ്പുകളിലെ പച്ചപ്പൂപ്പലുകളില്‍ മഞ്ഞുതുള്ളികള്‍ പറ്റി നിന്നു.

ഒരിക്കല്‍ കൂടി മഗ്ഗിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയ സെമിത്തേരിയിലേക്ക്‌ ഞാന്‍ നടന്നു പോയി. ചമതവൃക്ഷത്തലപ്പുകള്‍ക്കു താഴെ ‍സെമിത്തേരിക്ക്‌ നിശ്ശബ്ദസൗന്ദര്യമായിരുന്നു.

കല്ലുകള്‍ അടുക്കിക്കെട്ടിയ കല്ലറകളില്‍ ചമതപ്പൂക്കള്‍ വീണു കിടന്നു. അണഞ്ഞ മെഴുകുതിരികള്‍ ആരുടെയൊക്കെയോ സ്നേഹത്തിന്റെ ബാക്കിയായി കല്ലറകളില്‍ അവശേഷിച്ചു. ഉറ്റവരുടെ സ്നേഹനൊമ്പരങ്ങള്‍ കാത്ത്‌ ആത്മാക്കള്‍ വിശ്രമിക്കുന്ന മഗ്ഗിയിലെ ഈ നിശ്ശബ്ദഭൂമി എല്ലായ്പ്പോഴും എനിക്കു പ്രിയപ്പെട്ടതായിരുന്നു.

സെമിത്തേരിയ്ക്കും അപ്പുറം മഗ്ഗിയിലെ തെരുവുകളാണ്. ശൈത്യശരത്കാലദിനങ്ങളില്‍ ഈ തെരുവുകള്‍ക്ക് ഓറഞ്ചുമണമായിരിക്കും. സന്ധ്യക്ക് ശേഷം മാത്രമായിരുന്നു മഗ്ഗിയിലെ തെരുവുകച്ചവടം. സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ കൂടാറുണ്ട്. ഒടുവില്‍ രാത്രി ഏറെ ആകുമ്പോള്‍ കച്ചവടം അവസാനിപ്പിച്ച്, നാട്ടുവിശേഷങ്ങളും സൌഹൃദങ്ങളും പങ്കുവച്ച് അവര്‍ പിരിഞ്ഞുപോകും.

തിരികെ കാലിപ്പുരയിലെത്തുമ്പോള്‍ കാളിമുത്തു തറയില്‍ കുത്തിയിരുന്ന് ഒരു പഴയ പാനീസുവിളക്ക് കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ നേരിയ മഞ്ഞ വെളിച്ചത്തോടെ അത് പ്രകാശിച്ചു. അതിന്റെ വെളിച്ചത്തില്‍ അവന്‍ തോക്ക് നിറയ്ക്കാന്‍ തുടങ്ങി. തോക്കിന്‍ കുഴല്‍ നിറയ്ക്കുന്നത് ശ്രമകരമായ ഒരു ജോലി തന്നെ ആയിരുന്നു. ചകിരിയും വെടിമരുന്നും ഇടവിട്ട് തോക്കിന്‍ കുഴലിലേയ്ക്ക് നേര്‍ത്ത് കമ്പി ഉപയോഗിച്ച് കുത്തിയിറക്കും. കുഴല്‍ നിറയാറാകുമ്പോള്‍ വെടിയുണ്ട കുഴലിനകത്ത് വച്ച് കുറച്ച് ചകിരി കൂടി കുത്തിയിറക്കും. ഈ ശ്രമങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും മര്‍ദ്ദവ്യത്യാസം വന്നാല്‍ തോക്ക് പൊട്ടിത്തെറിക്കും. ഞങ്ങളില്‍ കാളിമുത്തു മാത്രമേ അത് ചെയ്യുമായിരുന്നുള്ളൂ. അതില്‍ അവന്‍ അഭിമാനിക്കുകയും ചെയ്തിരുന്നു.

പുറത്ത് നായകള്‍ കുരച്ച് ബഹളം വച്ചു. എന്തിനെയോ പിന്തുടരുന്നതുപോലെ അവ കുരച്ചുകൊണ്ട് ഓറഞ്ചുതോട്ടങ്ങളുടെ ഭാഗത്തേയ്ക്കും അവിടെ നിന്ന് കാടിന്റെ അതിര്‍ത്തി വരേയ്ക്കും പോയ്ക്കൊണ്ടിരുന്നു. അസ്വാഭാവികമായതെന്തോ സംഭവിക്കുന്നുണ്ടായിരുന്നു.

ഞാന്‍ റാന്തലുമെടുത്ത് പുറത്തേയ്ക്കു വന്നു. ചുറ്റും പുകമഞ്ഞ് മാത്രം. എല്ലാം അവ്യക്തം. മുറ്റത്തെ സില്‍‌വര്‍ ഓക്ക് മരങ്ങളെ ഉലച്ചു കൊണ്ട് ഒരു കൂട്ടം മരപ്പട്ടികള്‍ പരിഭ്രാന്തരായി കാപ്പിത്തോട്ടങ്ങളിലേയ്ക്ക് ഓടിപ്പോയി.

അപ്പോഴേയ്ക്കും ജോനോയും അവിടെ എത്തിക്കഴിഞ്ഞിരുന്നു. അബ്ബാനിലെ മലയിലേയ്ക്ക് അപരിചിതരായ ചില ആളുകള്‍ നടന്നു കയറിപ്പോയതായി അവന്‍ പറഞ്ഞു. മഗ്ഗിയില്‍ പോയി തിരികെ വരികയായിരുന്ന ലംബാനി സ്ത്രീകളാണ് അവനോട് അക്കാര്യം പറഞ്ഞത്.

മലമുകളിലെ പുല്‍‌പ്രദേശങ്ങളില്‍ നിന്നും കാലികളെ മോഷ്ടിച്ചുപോകുന്ന ചില ആളുകള്‍ ബാലുപ്പേട്ടയിലും സമീപപ്രദേശങ്ങളിലും ഉണ്ട്. കുറച്ചു നാളുകള്‍ക്കു മുമ്പ് മേച്ചില്‍‌ക്കാരെ ഭീഷണിപ്പെടുത്തി ഒരു കൂട്ടം കാലികളെ അവര്‍ കടത്തിക്കൊണ്ടുപോയിരുന്നു. അടിവാരത്തുനിന്നും വാഹങ്ങളില്‍ കയറ്റി അവയെ ദൂരസ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകും.

ശരത്കാലമായതിനാല്‍ മിക്കവാറും എല്ലാ മേച്ചില്‍‌ക്കാരും കാലികളെയും കൂട്ടി താഴ്വരയിലെ പുല്‍‌പ്രദേശത്ത് എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ കിടാക്കള്‍ അധികമുള്ള മേച്ചില്‍ക്കാര്‍ ഇനിയും വൈകും. അവരാകട്ടെ രാത്രികാലങ്ങളില്‍ മലയുടെ പല ഭാഗത്തായിരിക്കും.

ഈ രാത്രി മല കയറി ഒറ്റപ്പെട്ടുപോയ മേച്ചില്‍ക്കാരെ കണ്ടെത്തിയേ മതിയാകൂ. പുല്‍‌പ്രദേശത്തെ എല്ലാ മേച്ചില്‍ക്കാരും മലയിലേയ്ക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും കൂടി മലയില്‍ പോയാല്‍ ഇവിടുത്തെ കാലികളെ ആരു നോക്കും. ഒടുവില്‍ ഞാനും, കാളിമുത്തുവും, ജോനോയും മലയിലേയ്ക്ക് പോകാന്‍ തീരുമാനമായി. പാണ്ടപ്പ, മൂര്‍ത്തി, മണിമുത്തു, രാമപ്പ എന്നിവരാണ് കാലികളോടൊപ്പം മലയിലുള്ളതെന്ന് മേച്ചില്‍ക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

റാന്തലുകള്‍, മണ്ണെണ്ണ, സില്‍‌വര്‍ ഓക്കിന്റെ ഉണങ്ങിയ കമ്പുകള്‍, നീളമേറിയ കത്തികള്‍, തോക്ക്, രണ്ടോ മൂന്നോ നാളത്തേയ്ക്കുള്ള ഭക്ഷണം അങ്ങനെ പലതും കരുതിവച്ചു വേണം മലകയറാന്‍.

മലയിലേയ്ക്ക് നടന്നു കയറുമ്പോള്‍ ഓറഞ്ചുതോട്ടങ്ങള്‍ ഇരുള്‍ വീണ് മൂകമായിക്കഴിഞ്ഞിരുന്നു. ഇലപൊഴിഞ്ഞ സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്ക് മുകളിലായി ചന്ദ്രബിംബം ഉയര്‍ന്നുവരാന്‍ തുടങ്ങി. അടുത്തെവിടെയോ സില്‍‌വര്‍ ഓക്ക് മരത്തില്‍ നിന്ന് ഒരു പക്ഷി ചിറകടിച്ചു കരഞ്ഞുകൊണ്ട് പറന്നു പോയി.

മലയിലേയ്ക്കുള്ള ഒറ്റയടിപ്പാത നനഞ്ഞുകുതിര്‍ന്നു കിടന്നു. ചീവീടുകളുടെ ഒച്ച അസഹനീയമായി തോ ന്നി. ഇപ്പോഴും ഇടയ്ക്കൊക്കെ ഗ്രാമത്തിന്റെ ഭാഗത്തുനിന്നും നായകളുടെ കുരശബ്ദം കേള്‍ക്കാം.

മൊട്ടക്കുന്നുകള്‍ അവസാനിച്ച് കാട് തുടങ്ങുന്ന ഭാഗം എത്തിയപ്പോള്‍ ദൂരെ പാറക്കൂട്ടങ്ങളുടെ ഭാഗത്തായി കൂട്ടം കൂടി നില്‍ക്കുന്ന കാലികളെ നിലാവില്‍ അവ്യക്തമായി കാണാം. ഞങ്ങള്‍ അവിടേയ്ക്ക് നടന്നു.

നായകള്‍ കുരച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് ഓടി വന്നു. ഞങ്ങളെ തിരിച്ചറിഞ്ഞ അവ വാലാട്ടി നിന്നു. പിന്നാലെ കത്തിച്ച പന്തങ്ങളുമായി മേച്ചില്‍ക്കാരും ഓടിയെത്തി. പാണ്ടപ്പ, മൂര്‍ത്തി, മണിമുത്തു, എന്നിവരായിരുന്നു ആ മേച്ചില്‍ക്കാര്‍. ഞങ്ങളെ ആ സമയത്ത് അവിടെ കണ്ടതില്‍ അവര്‍ക്ക് അത്ഭുതം തോന്നി.

ഞങ്ങളെ അവര്‍ തീയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഉണങ്ങിയ ഇറച്ചിക്കഷ്ണങ്ങളില്‍ മുളകും ഉപ്പും പുരട്ടി തീയില്‍ കാണിച്ച് ചൂടാക്കി അവര്‍ ഞങ്ങള്‍ക്ക് തന്നു. ലംബാനി സ്ത്രീകള്‍ പറഞ്ഞ അപരിചിതരുടെ കാര്യം ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ മലയില്‍ അന്നു രാത്രി അസ്വാഭാവികമായി ഒന്നും തന്നെ കണ്ടില്ല എന്ന് അവര്‍ പറഞ്ഞു. നായകള്‍ പോലും പൊതുവെ ഇന്ന് ശാന്തരായിരുന്നുവെന്ന് മൂര്‍ത്തി പറഞ്ഞു. രാമപ്പയും അവന്റെ കാലികളും മലയുടെ അങ്ങേവശത്താണെന്നും അവന്‍ പറഞ്ഞു.

അല്പസമയത്തിനുശേഷം ഞങ്ങള്‍ രാമപ്പയെ തിരക്കിയിറങ്ങി. മലമുകളില്‍ മൂടല്‍മഞ്ഞ് കനക്കുന്നുണ്ടായിരുന്നു . പാനീസ് വിളക്കിന്റെ മഞ്ഞവെളിച്ചം തീരെ അവ്യക്തമായി. ഒടുവില്‍ മലഞ്ചെരുവിലെ മുള്‍ക്കാടുകളില്‍ നിന്ന് ഒരു മനുഷ്യന്റെ ഞരക്കം ഞങ്ങള്‍ കേട്ടു. ഏറെ നേരത്തെ തിരച്ചിലിനു ശേഷം മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ രാമപ്പയെ കണ്ടെത്തി. മോഷ്ടാക്കള്‍ അവനെ തൂക്കി മുള്‍ക്കാട്ടിലേയ്ക്ക് എറിഞ്ഞിട്ട് കാലികളെയും കൊണ്ട് മലയിറങ്ങിപ്പോയിക്കഴിഞ്ഞിരുന്നു.

രാമപ്പയെ മൂര്‍ത്തിയെ ഏല്‍പ്പിച്ച്, മോഷ്ടാക്കള്‍‍ പോയ ദിക്കിലൂടെ ഞങ്ങള്‍ അതിവേഗം നടന്നിറങ്ങി. മലയിറങ്ങി താഴെ നിരപ്പായ റോഡിലെത്തുമ്പോഴേയ്ക്കും കുറച്ചകലെയായി വാഹനങ്ങള്‍ കടന്നുപോകുന്ന നേരിയ ഒച്ച കേള്‍ക്കാമായിരുന്നു. രാമപ്പയുടെ കാലികളെയും കൊണ്ട് അവര്‍ പോയ്ക്കഴിഞ്ഞിരുന്നു.