Friday 20 June 2008

ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 3

ഡിസംബറില്‍ ചിന്നഹള്ളി‍യിലെ തണുത്ത കാറ്റിനും പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍ക്കും കാപ്പിപ്പൂക്കളുടെ മണമായിരുന്നു.

ആ ശൈത്യകാലത്തെ ഒരു വൈകുന്നേരം താഴ്വാരത്തെ സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നു പോയി. ദൈത്താപുരത്തേയ്ക്കുള്ള വഴി ഏറെക്കുറെ വിജനമായിരുന്നു. പാതയുടെ ഇരുവശത്തും കാപ്പിച്ചെടികള്‍ പൂത്തുലഞ്ഞ് നിന്നിരുന്നു. തണുത്തുറഞ്ഞ വൈകുന്നേരങ്ങളില്‍ മഞ്ഞുകുപ്പായത്തിനുള്ളില്‍ കയ്യും തിരുകി ഞാന്‍ ഇതുവഴി നടന്നു പോകാറുണ്ട്.

പര്‍വ്വതിബറ്റയിലേയ്ക്ക് നടന്നുകയറുമ്പോള്‍ മഞ്ഞ് വീഴാന്‍ തുടങ്ങിയിരുന്നു. ഇവിടെ മലമുകളില്‍ പാര്‍വ്വതീദേവിയുടെ അമ്പലമുണ്ട്. വനവൃക്ഷങ്ങള്‍ക്കിടയില്‍ ഒരുപാട് കല്‍ത്തൂണുകളും കല്‍‌‍വിളക്കുകളുമുള്ള ചെറിയ അമ്പലം. വിശേഷദിവസങ്ങളിലൊഴികെ ആരും ഇവിടേയ്ക്ക് വരാറില്ല.

അവിടമാകെ കരിയിലകളാല്‍ മൂടിക്കിടന്നു. എന്റെ പാദങ്ങള്‍ക്കടിയില്‍ കരിയിലകള്‍ ഒച്ച വച്ചുകൊണ്ട് ഞെരിഞ്ഞമര്‍ന്നു. കല്‍‌ത്തൂണുകളില്‍ വള്ളിച്ചെടികള്‍ പടര്‍ന്നു കയറിയിരിക്കുന്നു. കല്‍‌വിളക്കുകളില്‍ മഴവെള്ളം വീണ് നിറഞ്ഞിരിക്കുന്നു. കനകാംബരച്ചെടികളില്‍ പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. ഒരു വശത്തായി നാഗലിംഗവൃഷം ഇലകള്‍ പൊഴിച്ച് നിശ്ശബ്ദം നില്‍ക്കുന്നു.

താഴെ മഗ്ഗിയിലെ വിശാലമായ പുല്‍പ്രദേശങ്ങളില്‍ കാലികള്‍ മേഞ്ഞു നടക്കുന്നു. ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങളും അകലെയായി വയലേലകള്‍ക്ക് അരികിലായി മഗ്ഗിയിലെ ഗ്രാമത്തിലെ വീടുകളും കാണാം. അതിനുമപ്പുറം കുന്നുകള്‍ക്ക് മീതെ വെള്ള മഞ്ഞ് മൂടിക്കിടക്കുന്നു.

തണുത്ത കാറ്റ് കരിയിലകളെ പറപ്പിച്ചുകൊണ്ട് കടന്നുപോയി.

കല്‍ത്തൂണുകളിലൊന്നില്‍ ചാരി ഞാനിരുന്നു. വിദൂരദിനങ്ങളിലെ സായാഹ്നങ്ങളില്‍ ഞാനും ജോനോയും ഇവിടേയ്ക്ക് വരുമായിരുന്നു. ഈ കല്‍ത്തൂണുകളില്‍ ചാരിയിരുന്ന് ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കാണുമായിരുന്നു. അന്നൊക്കെ ജോനോ പാടാറുണ്ടായിരുന്നു. ആ പാട്ടിനൊപ്പിച്ച് ആകാശം നോക്കി അങ്ങനെയിരിക്കാന്‍ എന്തു രസമാണെന്നോ.

“പാംച് പൈസേ.....പാംച് പൈസേ......” ഒരിക്കല്‍ പരിചിതമായിരുന്ന ആ ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കി. താഴ്വരയിലൂടെ അലഞ്ഞു നടക്കാറുള്ള ഭ്രാന്തനായിരുന്നു അത്.

ഞാന്‍ ആദ്യമായി അയാളെ കാണുന്നത് ചിന്നഹള്ളിയിലെ തെരുവില്‍ വച്ചാണ്. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. വെണ്‍ന്മേഘങ്ങള്‍ക്കിടയിലൂടെ സൂര്യപ്രകാശം താഴ്വരയിലേയ്ക്ക് പതിയെ വീണുകൊണ്ടിരുന്ന ദിവസമായിരുന്നു അന്ന്. വളരെ നാളുകള്‍ക്ക് ശേഷമാണ് അന്ന് താഴ്വരയിലേയ്ക്ക് വെയില്‍ വീഴുന്നത്. ചിന്നഹള്ളിയിലെ തെരുവ് അന്ന് തിരക്കിലായിരുന്നു. എല്ലാവരും തിരക്കിലായിരുന്നു. എന്നാല്‍ അന്ന് അയാള്‍ മാത്രം ഒരിടത്ത് നിശ്ശബ്ദം നിന്നു.

പിന്നീട് ഞാന്‍ അയാളെ കാണുന്നത് മഗ്ഗിയിലെ തെരുവില്‍ വച്ചാണ്. അന്ന് മഴയായിരുന്നു. തെരുവ് വിജനമായിരുന്നു. എല്ലാവരും എവിടെയെങ്കിലുമൊക്കെ ഒതുങ്ങിക്കൂടി നിന്നു. എന്നാല്‍ അന്ന് അയാള്‍ മാത്രം പെയ്തുവീഴുന്ന മഴയിലൂടെ നനഞ്ഞുകൊണ്ട് എവിടേയ്ക്കോ നടന്നു പോയി.

പിന്നേയും എത്രയോ പ്രാവശ്യം ഞാന്‍ അയാളെ കണ്ടു. അന്നൊക്കെ “പാംച് പൈസേ.....പാംച് പൈസേ......”എന്നു പറഞ്ഞുകൊണ്ട് എല്ലാവരുടെയും മുന്നില്‍ കൈ നീട്ടി പിന്നെ എന്തെക്കൊയോ പുലമ്പിക്കൊണ്ട് അയാള്‍ നടന്നു പോകുമായിരുന്നു.

അപ്രതീക്ഷിതമായി ഒരു ദിവസം അയാള്‍ എന്റെ മുന്നിലേയ്ക്കും വന്നു. “പാംച് പൈസേ.....പാംച് പൈസേ......” അഴുക്കുപുരണ്ട വസ്ത്രങ്ങളും, അലസമായി പറന്നു കിടക്കുന്ന താടിയും തലമുടിയും, നീട്ടി വളര്‍ത്തിയ നഖവും ഒക്കെയുള്ള ആ രൂപം എന്നെ ഭയപ്പെടുത്തി. അയാള്‍ എന്റെ മുന്നില്‍ നിന്ന് ദയനീയമായി കൈ നീട്ടി. ഞാന്‍ ഒരു ഇരുപത്തിയഞ്ചു പൈസ അയാള്‍ക്ക് നേരെ നീട്ടി. അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഒടുവില്‍ ആ നാണയം എനിയ്ക്ക് തിരികെ തന്നിട്ട് എവിടേയ്ക്കൊ നടന്നു മറഞ്ഞു.

അന്ന് വൈകുന്നേരം ഞാന്‍ അമ്മയോട് ആ ഭ്രാന്തനെക്കുറിച്ച് പറഞ്ഞു. അയാള്‍ എന്തിനാ ഞാന്‍ കൊടുത്ത ആ പൈസ തിരികെ തന്നതെന്നും ചോദിച്ചു. അയാള്‍ അഞ്ചു പൈസ മാത്രമേ വാങ്ങുകയുള്ളൂ എന്ന് അമ്മ പറഞ്ഞു. അമ്മയോട് ആ ഭ്രാന്തനെക്കുറിച്ച് കൂടുതല്‍ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു.

ആ സംഭവത്തിനുശേഷം എല്ലാ ദിവസവും ഞാന്‍ എന്റെ പോക്കറ്റില്‍ ഒരു അഞ്ചുപൈസ കരുതി വച്ചിരുന്നു. ഓരോ ദിവസവും സ്കൂളില്‍ പോകാന്‍ കവലയില്‍ വരുമ്പോഴും തിരികെ പോകാന്‍ കവലയില്‍ ബസ്സിറങ്ങുമ്പോഴും എന്റെ കണ്ണുകള്‍ അയാളെ തിരഞ്ഞു. പക്ഷെ അയാളെ മാത്രം എങ്ങും കണ്ടില്ല. ആരും അയാളെക്കുറിച്ച് പറയുന്നുപോലുമുണ്ടായിരുന്നില്ല.

ആ ഭ്രാന്തനെക്കുറിച്ച് അറിയണമെന്ന് എനിയ്ക്കുണ്ടായിരുന്നു. പിന്നീടാവട്ടെയെന്ന് ഓരോ പ്രാവശ്യവും കരുതി. ഒടുവില്‍ വേണ്ടായെന്ന് തീരുമാനിച്ചു.

ദിവസങ്ങള്‍ കടന്നുപോയി. ഞാനും വളര്‍ന്നു. എല്ലാവരും അയാളെ മറന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ അയാളെ ഓര്‍ത്തു.

പിന്നീടൊരിക്കല്‍ മഞ്ഞു പെയ്യുന്ന ഒരു വൈകുന്നേരം ഷക്ലേഷ്പുരത്ത് നിന്നും ചിന്നഹള്ളി വഴി മഗ്ഗിയ്ക്കു പോകുന്ന ബസ്സ് ശബ്ദമുണ്ടാക്കിക്കൊണ്ട് ചിന്നഹള്ളിയിലെ കവലയില്‍ വന്നു നിന്നു. അതില്‍ നിന്നും അയാള്‍ പുറത്തേയ്ക്കിറങ്ങി. ആ ഭ്രാന്തന്‍. എന്റെ കൈകള്‍ ഞാന്‍ അറിയാതെ തന്നെ അഞ്ചുപൈസയ്ക്കുവേണ്ടി പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു. ഒരു നിമിഷം എല്ലാവരും അയാളെ നോക്കി. അയാള്‍ ആരെയും ശ്രദ്ധിക്കാതെ തെരുവിലൂടെ നടന്ന് എവിടെയോ മറഞ്ഞു.

അന്ന് രാത്രി ഞാന്‍ വീട് മുഴുവനും അഞ്ചുപൈസയ്ക്കുവേണ്ടി തിരഞ്ഞു. അവസാനം കളപ്പുരയിലെ കാളിമുത്തുവിന്റെ കയ്യില്‍ നിന്നും കുറേ അഞ്ചുപൈസ നാണയങ്ങള്‍ കിട്ടി. വീണ്ടും ഒരിയ്ക്കല്‍കൂടി അയാള്‍ എന്റെ മുന്നിലെത്തുന്നതും പ്രതീക്ഷിച്ച് ഞാനിരുന്നു. എന്നാല്‍ അയാള്‍ വന്നില്ല. ഞാന്‍ ആ അഞ്ചുപൈസകള്‍ കാളിമുത്തുവിന് തിരികെ കൊടുത്തു. ഞാന്‍ അയാളെ മറന്നുതുടങ്ങുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ സന്ധ്യയില്‍ ഈ മലമുകളില്‍ ഈ അമ്പലനടയില്‍ അയാള്‍ വീണ്ടും.

ഒരിക്കല്‍ക്കൂടി അയാള്‍ക്ക് മുന്നില്‍ ഞാന്‍ നിസ്സഹായനായി. അയാള്‍ ആവശ്യപ്പെടുന്ന നിസ്സാരമായ അഞ്ചുപൈസ കൊടുക്കാന്‍ കഴിയാത്തതില്‍ എനിയ്ക്ക് ഏറെ വിഷമം തോന്നി.

ഒരിക്കല്‍കൂടി എന്റെ മുഖത്തേയ്ക്ക് ദയനീയമായി നോക്കിയിട്ട് ഇരുള്‍വീണുകിടക്കുന്ന വനമരങ്ങള്‍ക്കിടയിലൂടെ നടന്ന് അയാള്‍ മറഞ്ഞു.

ചിന്തകള്‍ അതെന്നെ അലോസരപ്പെടുത്തി. ഈ നശിച്ച ഭ്രാന്തമായ ഏകാന്തദിനങ്ങള്‍ക്ക് മുന്‍പ് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയുള്ള സുന്ദരമായൊരു യൌവനം അയാള്‍ക്കുമുണ്ടായിരുന്നിരിക്കണം. അന്നൊക്കെ അയാള്‍ക്കും അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, കൂട്ടുകാര്‍ ഒക്കെയുണ്ടായിരുന്നിരിക്കാം. ഒരു പക്ഷെ സുന്ദരിയായ ഒരു പ്രണയിനിയും അയാള്‍ക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാലിന്നോ! അയാള്‍ അതറിയുന്നുവോ? ഇനിയും എത്ര നാള്‍ ഇങ്ങനെ?

ഇപ്പോള്‍ എനിക്ക് ചുറ്റും ഇരുട്ടാണ്. മഞ്ഞു ചെറുതായി പൊഴിയുന്നുണ്ട്. ഇവിടെ പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളിപോലെ എന്റെ മുന്നിലേയ്ക്ക് ഇനിയും ഒരുനാള്‍ അയാള്‍ വരുമായിരിക്കാം.

92 അഭിപ്രായങ്ങള്‍:

യാരിദ്‌|~|Yarid said...

നന്നായിരിക്കുന്നു ശിവ, നല്ല എഴുത്ത്...:)

ശ്രീലാല്‍ said...

:)

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു, ശിവ. ഇത്തവണ കൂടുതല്‍ ഹൃദ്യമായി.

“ഒരിക്കല്‍ക്കൂടി അയാള്‍ക്ക് മുന്നില്‍ ഞാന്‍ നിസ്സഹായനായി. അയാള്‍ ആവശ്യപ്പെടുന്ന നിസ്സാരമായ അഞ്ചുപൈസ കൊടുക്കാന്‍ കഴിയാത്തതില്‍ എനിയ്ക്ക് ഏറെ വിഷമം തോന്നി.”
അതങ്ങനെയാണ്. ചിലപ്പോള്‍ തീരെ നിസ്സാരമെന്നു തോന്നുന്നവയ്ക്കു മുന്നിലും നാം നിസ്സഹായരാകേണ്ടി വരാറുണ്ട്.

തോന്ന്യാസി said...

ശിവ....

മനോഹരമായിരിക്കുന്നു....ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ കൂടുതല്‍ മനോഹരമാകുന്നു....

രാത്രികളുടെ ദൈര്‍ഘ്യം കുറക്കുക......

ഒരിക്കല്‍ ഞാനും പോകും ചിന്നഹള്ളിയിലേയ്ക്ക് ....

Najeeb Chennamangallur said...

ശിവാ നന്നായിരിക്കുന്നു. ചിന്നഹള്ളിയെ ഇഷ്ടപ്പെട്ടു.

കാന്താരിക്കുട്ടി said...

ചിന്ന ഹള്ളിയിലെ തണുത്ത രാത്രികള്‍ കൂടുതല്‍ നന്നാവുന്നു...ആ ഭ്രാന്തന്‍ എന്തിനായിരിക്കും 5 പൈസ മാത്രം ചോദിക്കുന്നത് ? അതിന്റെ പിന്നില്‍ വല്ല കഥയും ഉണ്ടോ ?

ജിഹേഷ് said...

ശൈലി മനോഹരം ശിവ.. ബാക്കി കൂടെ പോരട്ടേ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹായ് ശിവ വല്ലാത്തൊരു അനുഭൂതിയായ് മാഷെ.. വരികള്‍..
സത്യം പറയാല്ലൊ ഒരു പ്രത്യേക ശൈലി പിന്നെ എഴുത്തിന്റെ ഒഴുക്ക് പിന്നെ റ്റെംബ്ലേറ്റ്സിന്റെ സെറ്റിങ്ങ്സ്
മനസ്സിന്റെ താളുകളില്‍ കാത്തുസൂക്ഷിച്ച പ്രണയത്തിന്റേയും
സ്വപ്നങ്ങളുടേയും, നൊമ്പരങ്ങളുടേയും നേര്‍ത്ത ഇടവേളകള്‍ക്കായ്
ഇതുവഴി നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാനായിട്ടില്ല.
ഈ വഴി വിജനമാണെന്ന് പലരും പറഞ്ഞിരുന്നു...
എന്നിട്ടും ആരെയൊ തേടിയലയുന്ന എന്റെ ആത്മാവിനെ
ഈ വിജനമാര്‍ന്ന വേളകളില്‍ എനിക്ക് കാണാമായിരുന്നൂ.
പ്രണയമൊ വിരഹമോ അതോ ചില ചിന്തകളൊ അറിയില്ല നന്നായിട്ടുണ്ട് ശിവ.

" പാച്ചല്ലൂര്‍ പാച്ചന്‍ " said...

ഇത്രെം എഴുതാന്‍ കഴിയുന്ന ഒരാളാണ് താനെന്ന് ഞാന്‍ ഒരിക്കലും കരുതീല്ല... ഇതു പോലത്തെ സ്രിഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

OAB said...

ചിന്നഹള്ളിയിലേക്ക് ഒരു നാള്‍ ഞാനും പോവും. അന്ന് ശിവ പറഞ്ഞ മനുഷ്യനെ ഓറ്ത്ത് ഞാന്‍ തിരയുമായിരിക്കും. അഥവാ കണ്ടാല്‍ അയാള്‍ക്ക് കൊടുക്കാന്‍, നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന ഒരഞ്ച് പൈസക്ക് ഞാനെവിടെ പോകും.

ശലിത said...

നിലാവിന്റെ അനന്തതയിലേക്കലിഞ്ഞുചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .
അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്റെ
അപാരതയിലേയ്ക്കെത്തിനോക്കുവാന്‍ എനിയ്ക്കൊരു കഥയുടെചിറകുണ്ട്.
കറുത്തപാഥയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട് ."

pakshe swapnagal nashtapedumpol.... ormakal vedhanakalayi nerumpol... onnum cheyyan kazhiyatha nisahaya avasthayile manasinte vingaline adrthi mattan mansu kandupidikkunna oru shrtcut akam e ഭ്രാന്ത alle?

പൊറാടത്ത് said...

നന്നായി ശിവാ.. വിവരണം ഉഗ്രനായിരിയ്ക്കുന്നു

ഹരിശ്രീ said...

ശിവ,

ഹൃദ്യമായ എഴുത്ത്....

ആശംസകള്‍...

indukala said...

The flow of language is good.It gives you the feel of being in the midst of the surroundings.Keep up the good work.

വേണു venu said...

ശിവാ എഴുത്തു നന്നാവുന്നു.
അഞ്ചു പൈസ ചോദിക്കുമ്പോള്‍ കൈയ്യിലുള്ള ഒരു രൂപാ ഒന്നു കൊടുത്തു നോക്കാമായിരുന്നു.
ബഹുജനം പല‍വിധം.:)

ഗീതാഗീതികള്‍ said...

ഈ ചിന്നഹള്ളി വിശേഷങ്ങള്‍ ഒരു പുസ്തകമായി പുറത്തിറക്കണം , ശിവാ.
നല്ല ശൈലിയാണ് ശിവന്റേത്.

Hari Kumar said...

നാം പലപ്പോഴും നിസ്സഹായരാണ്‌..

ഇനി മുതല്‍ ഞാനും ഒരു അഞ്ചു പൈസ തുട്ട് കാത്തുസൂക്ഷിക്കും, ആ ചിന്നഹള്ളിയെലെ സായംസന്ധ്യയുടെ ഇളം ചുവപ്പാര്‍ന്ന വൈകുന്നേരങ്ങളില്‍ എന്‍‌റ്റെ പ്രണയിനിയുടെ കയ്യും കോര്‍ത്തുപിടിചു നടന്ന് ആ അസ്തമന സൂര്യന്‍‌റ്റെ വിഷാദമയമായ മുഖം കാണുമ്പോള്‍, ഞാനും ആ മനുഷ്യന്‍‌റ്റെ “പാംച് പൈസേ.....പാംച് പൈസേ......” വിളിക്കായ് കാതോര്‍ക്കും.. അതു ആ മനുഷ്യന്‍‍‌റ്റെ കൈയ്യില്‍ കൊടുത്തിട്ട് ഞാന്‍ ആ ഇരുളിലേക്കിറങ്ങി നടക്കും മറ്റൊരു “പാംച് പൈസേ.....പാംച് പൈസേ......” വിളിക്കായ് കാതോര്‍ക്കുവാന്‍......

ഒരു സ്നേഹിതന്‍ said...

മനോഹരമായിരിക്കുന്നു....ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍
ആശംസകള്‍...

നിഗൂഢഭൂമി said...

നല്ല ശൈലി..
good narration..

പിള്ളേച്ചന്‍ said...

പണ്ട് ഞാന്‍ സുകൂളില്‍ പഠിക്കുമ്പോള്‍ ഇതു പോലെ
ഒരു കുഞ്ഞീപൈലി എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു.സുകൂളിന്റെ മുന്നില്‍ കുഞ്ഞിപൈലി എപ്പോഴും ഉണ്ടാകും.
ആരേലും കണ്ടാല്‍ കുഞ്ഞീപൈലി പറയും
സാറെ ഒരു ചായക്ക് കാശുതരുമോ
കുട്ടികളോട് ഇരുപത്തഞ്ച് പൈസായെ ചോദിക്കു
അദേഹത്തെ ഒരു നിമിഷം ഞന്‍ ഓര്‍ത്തുപോയി
സസേനഹം
അനൂപ് കോതനല്ലൂര്‍

അഹങ്കാരി... said...

ശിവ,

നന്നായെന്നു മാത്രം പറഞ്ഞാല്‍ അതൌപചാരികമായി മാറും.

മനസ്സില്‍ തട്ടുന്ന വാക്കുകള്‍...ഞാന്‍ ഒരു സെന്‍സിറ്റീവ് ആയതിനാലാകാം...

ഇത്റ്റു പോലെ നിസ്സഹായവരായവരെ കാണുമ്പോള്‍ അറിയാതെ നമ്മുടെ പ്രവൃത്തികളേ പറ്റി കുറ്റബോധമ്ം തോന്നിപ്പോകാറുണ്ട്...
കഴിയുന്നത്ര സഹയിക്കാറുമുണ്ട്...

ഇതില്‍ ഒരഞ്ചു പൈസയ്ക്കു മുന്നില്‍ നിസ്സഹായനാകുന്നസന്ദര്‍ഭത്തില്‍ നാം നമ്മുടേ നിസ്സാരത മനസ്സിലാക്കുന്നു...
ശ്രീയുടെ അഭിപ്രായം പോലെ.....

അഭിനന്ദങ്ങള്‍....ഒരുപാട്...

ഇനിയും പ്രതീക്ഷിക്കുന്നു,,,

Kalidas Pavithran said...

സുഖകരമായ ഒരു വായനാനുഭവം സമ്മാനിച്ചു... ഇനിയും തുടരുമല്ലൊ...

jayalakshmimedayil@aol.in said...

ഹായ് ശിവ വളരെ ഹൃദ്യമായിരിക്കുന്നു ഓരോ വരിയും. നേരില്‍ കാണുന്ന പ്രതീതി. ചിന്നഹള്ളിവിശേഷങ്ങള്‍ കാണാന്‍ ഞാനും കൂടെയുണ്ട്.

sunilrajsathya said...

ചിന്നഹള്ളിയിലെ തണുത്തരാത്രികള്‍, “എന്റെ ഹൃത്തിലെ ചെറിയ നീറ്റലായി“ മാറി.!! ഒരുപാട് നന്ദി, ഒരു നല്ല അനുഭവം നല്‍കിയതിന്.

Bindhu said...

വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന ആദ്യത്തെ വാക്ക് - intense!

Najeeb Chennamangallur said...

ഞങ്ങൾ മൊഴിയിലാണ് ട്ടയ്പ് ചെയ്യുന്നത് പക്ഷെ,...
ചില്ലക്ഷരങ്ങൽ കിട്ടുന്നില്ല......
നിങ്ങൽക്ക് എങ്ങനെയാണ് ചില്ലക്ഷരങൽ കിട്ടുന്നത്???

kariannur said...

നജീബിന് ചില്ലക്ഷരങ്ങള്‍ കിട്ടാത്ത വിഷമം. ശിവയ്ക്ക് അഞ്ചു പൈസ കിട്ടാത്ത വിഷമം. എനിയ്ക്ക് ശിവയുടെ പുതിയ സൃഷ്ടി കിട്ടാത്ത വിഷമം

Sarija N S said...

"ഡിസംബറില്‍ ചിന്നഹള്ളി‍യിലെ തണുത്ത കാറ്റിനും പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍ക്കും കാപ്പിപ്പൂക്കളുടെ മണമായിരുന്നു.
"

ശിവ, എത്ര മനോഹരമായി നീ എഴുതുന്നു... എന്നില്‍ അസൂയയുണര്‍ത്താന്‍ പോന്ന മനോഹാരിത

Shabeer said...

വളരെ നന്നായിരിക്കുന്നു... ഇനിയും എഴുതുക..

രസികന്‍ said...

ശിവ
താങ്കളുടെ ബ്ലോഗിലേക്ക് എത്തിപ്പെടാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
വളരെ വളരെ നന്നായിരിക്കുന്നു
ഇനിയും പ്രതീക്ഷിക്കുന്നു

സസ്നേഹം രസികന്‍

lottery said...

Damu pa kmu to?.. Nano ni klase blog man?

Arun Kayamkulam said...

പ്രീയപ്പട്ട ചേട്ടാ,
നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/

രാജ്‌ said...

ഇങ്ങെത്താന്‍ ഇത്തിരി വൈകി. എന്നാലും നല്ല വായനയ്ക്ക് ഒരിടം കൂടി കണ്ടെത്തി എന്നു പറഞാല്‍ കുറഞ്ഞുപോകും.

നിസ്സാരമായ(എന്നു നാം കരുതുന്ന)അഞ്ചു പൈസപോലും എല്ലാം നിഷ്പ്രഭമാക്കുന്ന വേള.
നല്ല അവതരണം. ഹൃദ്യം, ലളിതം, സുന്ദരം.

berto xxx said...

nice blog isnt it?


berto xxx

philippine lotto said...

For us when we visit some blog site our main objective is to ensure that we will be entertained with this blog.

ചെമ്പകം said...

nannayirikkunnu...!

ചാണക്യന്‍ said...

പാറശാലക്കാരാ.....
ചിന്നഹള്ളിയിലെ തണുത്ത രാത്രികളുടെ ബാക്കിപത്രം അറിയാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു....

ഹരിശ്രീ said...

ശിവ,

ഹൃദ്യമായ എഴുത്ത്...

:)

ആശംസകള്‍

Raji Chandrasekhar said...

ഇളം കാറ്റില്‍ കോട ഒഴുകി നീങ്ങുന്ന ഒരു അനുഭൂതി. നന്ദി ശിവ നന്ദി.

smitha adharsh said...

നല്ല പോസ്റ്റ് ശിവാ...വളരെ നല്ല ഭാഷയില്‍,ലളിതമായി വിവരിച്ചിരിക്കുന്നു

..വീണ.. said...

എത്താന്‍ ലേറ്റായി..
നല്ല എഴുത്ത് ശിവ..ഇഷ്‌ടമായി..

Arun Kayamkulam said...
This post has been removed by the author.
B Shihab said...

oh siva very good writing

ചോലയില്‍ said...

ചിന്നഹള്ളിയിലെ തണുത്തുറഞ്ഞ വഴികളിലൂടെ നടക്കുന്ന അനുഭവം. നന്നായിരിക്കുന്നു ശിവ.

Abhilash said...

എന്റെ ജീവിതത്തിലും കഴിഞ്ഞു പോയ ആ നിസ്സഹായ നിമിഷങ്ങല്ളിലൂടെ എന്നെ വീണ്ടും കൊണ്ട് പോയ നിന്നോട് ഞാന് നന്ദി പറയുന്നു . ഇനിയും ഇതു പോലെ ഹൃദയമായത് എഴുതുവാന് നിനക്ക് അവസരം ഉണ്ടാകട്ടെ..

ഹരിത് said...

ഇപ്പോഴാണു ഈ പോസ്റ്റ് വായിയ്ക്കാന്‍ കഴിഞ്ഞ്ത്. അതി മനോഹരം. ഭാവുകങ്ങള്‍.

സുല്‍ |Sul said...

മനോഹരം ശിവാ.
എഴുത്തും കഥയും.
ഹൃദ്യം. ഇനിയും എഴുതുക.
-സുല്‍

Typist | എഴുത്തുകാരി said...

ഇന്നാ, ആദ്യമായിട്ട് ഇവിടെ എത്തിയതു്. കഥ വളരെ നന്നായിരിക്കുന്നു, ശിവ.

Aisibi said...

“ഒരഞ്ചു പൈസക്കുള്ള ഉപകാരം കൂടിയില്ലാത്തവൻ“ എന്ന് എന്റെ ഉമ്മാമ്മയുടെ സ്ഥിരം വാക്യം ഓർത്തു പോയി... അഞ്ചു പൈസ വേണ്ടവരുണ്ടോ ഇപ്പോഴും?!! ഭ്രാന്തനാണെങ്കിൽ പോലും... എനിക്ക് പെട്ടന്നൊരു കൊതി..ഒരു അഞ്ചു പൈസ കാണാൻ... അതിനു കിട്ടുന്ന ഗ്യാസു മുട്ടായിയും നാരങ്ങാ മുട്ടായിയും തിന്നാൻ...

മുരളിക... said...

ചിന്തകള്‍ അതെന്നെ അലോസരപ്പെടുത്തി. ഈ നശിച്ച ഭ്രാന്തമായ ഏകാന്തദിനങ്ങള്‍ക്ക് മുന്‍പ് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയുള്ള സുന്ദരമായൊരു യൌവനം അയാള്‍ക്കുമുണ്ടായിരുന്നിരിക്കണം.

ശെരിയാണ്‌, ഇന്നലെകളില്‍ ഞാന്‍ എന്നെ തിരയുന്നുണ്ട്..

Google System said...

shivaaaaaaaaaaaaaaaaaaaa

ഹരിതകം said...

ശിവ,
മനോഹരമായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കാമല്ലോ?
സര്‍വ വിധ ഭാവുകങ്ങളും.

ചാണക്യന്‍ said...

ഹൊ ഇയാളെക്കൊണ്ട് തോറ്റു...
ഇയാളെവിടെ? ചിന്നഹള്ളിയിലെ തണുത്ത രാത്രികളുടെ ബാക്കിപത്രം എവിടെ?
ദേ ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്...
ചാണക്യന്റെ ക്ഷമയെക്കുറിച്ച് അറിയാമല്ലോ?
വേഗം വാടോ അടുത്ത പോസ്റ്റുമായി...
കാത്തിരിക്കുന്നു....

കിഴക്കന്‍ said...

വളരെ നല്ല ശൈലി ശിവാ...
ആദിയോടന്തം ആ മൂഡ് നിലനിര്‍ത്തിയിരിക്കുന്നു
ഇനിയും എഴുതുക

രഘുനാഥന്‍ said...

ചിന്നഹള്ളി നന്നാകുന്നു മാഷേ

ശിവ said...

പ്രിയമുള്ളവരേ,

ഇവിടെ അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി.

സസ്നേഹം,

ശിവ

തിരോന്തരം പയല് said...

ഇതു വഴി വരാന്‍ താമസിച്ചു പോയി..
നല്ല എഴുത്തു... അടിപൊളി...

:-)

അനില്‍ said...

നല്ല സങ്കല്‍പ്പങ്ങല്‍.
ഭ്രാന്തു ഒരു ഭാഗ്യമല്ലെ ശിവ,
കെട്ടുപാടുകളുടെ ചുറ്റിപ്പിണച്ചിലില്ലാതെ ഭൂമിയില്‍ സ്വതത്രം വിഹരിക്കം.
നാട്യങ്ങള്‍,ജാള്യങ്ങള്‍ ഇല്ലാതെ.

Mahi said...

ജീവിതത്തിന്റെ നിസ്സാരതകളിലും എന്തൊക്കയോ ഉണ്ട്‌ ആ ഭ്രാന്തന്‍ അത് കണ്ടെത്തിയിരിക്കണം. ജീവിതത്തിന്റെ നിസ്സാരതകളെ അറിയുന്നവരെ ഭ്രാന്തന്മാരെന്ന്‌ വിളിച്ചു കൊണ്ടേയിരിക്കുന്നു ലോകം.ചിന്നഹള്ളിയിലെ പ്രകൃതിയെ കോര്‍ത്തിണക്കി വല്ലത്തൊരു മൂഡ്‌ സൃഷ്ടിച്ചിരിക്കുന്നു.എത്താന്‍ വൈകിയതിയില്‍ വിഷമം തോന്നുന്നു

അത്ക്കന്‍ said...

തിരക്കിട്ട ജീവിതത്തിനിടയില്‍ മറ്റുള്ളതിനെ കുറിച്ച് ഓര്‍ക്കാനെവിടെ സമയം.ചെറുപ്പത്തിലേ താങ്കളുടെ ഹൃദയത്തിന്റെ ഒരു കോണില്‍ ഒളിഞ്ഞിരുന്ന ഒരു നോവ് അതെന്നും താങ്കളുടെ കണ്‍കോണിലൂടെ തിരഞ്ഞ് കൊണ്ടേ ഇരിന്നിരിക്കാം.

ഹൃദയത്തില്‍ തട്ടുന്നത് പോലെ എഴുതി.‍

Baby Names said...

nannayittudu
ratheesh ok madayi

ലതി said...

ശിവ,
ഇതു വായിക്കാന്‍ വൈകി. ദൈത്താപുരത്തെ പാര്‍വതീദേവിയുടെ
ആ ചെറിയ അമ്പലം ഞാന്‍ മനസ്സില്‍ കാണുന്നു.ഒപ്പം ശിവയുടെ നല്ല മനസ്സും. ഭ്രാന്തനും എല്ലാവരുംഉണ്ടായിരുന്നിരി
ക്കാം എന്ന ‘ഭ്രാന്തന്‍ ചിന്ത’നല്ല ലക്ഷണമാണ്.അഭിനന്ദനങ്ങള്‍.

Malathi & Mohandas said...

Excellent , we can see you and the man in your story, keep posting
Mohandas & Malathy

ചെമ്പകം said...

നല്ല സങ്കല്‍പ്പങ്ങല്‍....

ആശംസകള്‍ നേരുന്നു.....

സ്നേഹത്തോടെ
:)ചെമ്പകം......

welcome to the shadows of life said...

chetta visit cheythathinnu nandi..........iniyum pratheekshikkunnu.......................pinne blog lokathu kuduthal parijayappedam thankyou

R.K.BIJU said...

നല്ല ഭാഷ ശിവാ,എഴുത്ത് തുടരുക.....

പരമാര്‍ഥങ്ങള്‍ said...

കൊതിപ്പിക്കല്ലെ മോനേ!

പരമാര്‍ഥങ്ങള്‍ said...
This post has been removed by the author.
Baby Names said...

nannayittudu
eppayo aro ennodu paranja oru kadhapole

ഭൂമിപുത്രി said...

തീരെച്ചെറിയ ചില ആവശ്യങ്ങളുടെ മുന്പിലും നമ്മള്‍ നിസ്സഹായരാകാറുണ്ട്,അല്ലെ?

അരൂപിക്കുട്ടന്‍/aroopikkuttan said...

പോസ്റ്റ് നന്നായിട്ടുണ്ട്!
ധൈര്യമായിട്ടെഴുതൂ..
ലക്ഷം ലക്ഷം പിന്നാലേ...

എന്റെ "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!"എന്നൊരു പുതിയ പോസ്റ്റുണ്ട്!നോക്കണേ...പ്ലീസ്....കമന്റ്റിടണേ...പ്ലീസ്...
വായനക്കാരെ ചാക്കിട്ടുപിടിക്കാനുള്ള വിദ്യകള്‍ പഠിച്ചുതുടങ്ങിയിട്ടില്ല!
അതുകൊണ്ട് എന്റെയൊരു ഗുരു പഠിപ്പിച്ചപോലെ എരക്കുന്നു!!

പരമാര്‍ഥങ്ങള്‍ said...

സുന്ദരമായ കഥ...ഇനിയുമിനിയും എഴുതൂ

chithraratheesh said...

നന്നായിട്ടുന്റ് shiva.എനിയും എഴുതുക.........

My......C..R..A..C..K........Words said...

chinnahallium viseshangalum iniyum ezhuthuka... kollamm

sak said...

Nice story
"ആശംസകള്‍ നേരുന്നു"....

ഹാരിസ്‌ എടവന said...

നിശബ്ദമായ വരികള്‍
എനിക്കു നടക്കാന്‍ തോനുന്നു.മഗ്ഗിയിലെ സായന്തനങ്ങളിലൂടെ..
കോടമഞ്ഞും തണുത്തകാറ്റും അന്‍ജു പൈസമാത്രം വാങ്ങുന്ന ഭ്രാന്തനും
ശിവ എഴുത്തു അനുഭവിക്കാന്‍ കഴിയുന്നു.
ഒരു പാട് ഒരു പാട് നന്നായി
ഇനിയും കാത്തീക്കുന്നു

ജലീല്‍ പഴുന്നാനാ said...

santhosham orthathinu .
orkutil enne add cheyyumalloo
thaankalude blog visadhamaayi pinneedu nokkaam.

ജലീല്‍ പഴുന്നാനാ said...

santhosham orthathinu .
orkutil enne add cheyyumalloo
thaankalude blog visadhamaayi pinneedu nokkaam.

അരുണ്‍ രാജ R. D said...

ചിന്ന ഹള്ളി സന്ദര്‍ശിച്ചത് പോലെ തോന്നി എനിക്ക്...superb..!

മുല്ലപ്പൂ || Mullappoo said...

ചിന്നഹള്ളിയിലൂടെ ഒരു യാത്ര ഞാനും പോയി.
സുന്ദരമായ ശൈലി.
ഭ്രാന്തനും, അഞ്ചു പൈസയും മനസ്സില്‍ അങ്ങനെ...

ദ്രൗപദി said...

മനോഹരമായ എഴുത്ത്‌
ഏതോ ലോകത്തെത്തിയ പോലെ...

ആശംസകള്‍

കാവലാന്‍ said...

നല്ല എഴുത്ത്,നല്ല തീം.ഇപ്പഴാ കണ്‍ടത് തുടരുക ഭാവുകങ്ങള്‍.

കാക്ക said...

മനസ് ഒന്നു പിടഞ്ഞു. മനസ് ഒന്നു തണുത്തു. കൊടുക്കാന്‍ പറ്റാതെപോയ ഒരു അഞ്ചു പൈസ.....മനോഹരമായ narration

മീര said...

എത്താന്‍ താമസിച്ചു.......എന്നാലും മനസിരുത്തി വായിച്ചു....ശരിക്കും ഇഷ്ടായി

ചെമ്പകം said...

:)

നരിക്കുന്നൻ said...

കാപ്പിപ്പൂവിന്റെ മണമുള്ള ചിന്നഹള്ളിയിലെ തണുത്ത കാറ്റേറ്റ് ഞാനും ശിവയുടെ കൂടെയുണ്ടെന്ന് തോന്നി. വളരെ നിസ്സരമായ 5 പൈസക്കുവേണ്ടി ഞാനും എന്റെ പോക്കറ്റില്‍ അറിയാതെ പരതി. പക്ഷേ, നിരാശയോടെ ഞാന്‍ തലയുയര്‍ത്തി നോക്കുമ്പോഴേക്കും ആ ഭ്രാന്തന്‍ നടന്ന് നീങ്ങിയിരുന്നു.
ശിവ. ഒരു പുതിയ വായന സമ്മാനിച്ച ഈ പോസ്റ്റ് കാണാന്‍ അല്പം വൈകി. ഗംഭീരമായിരിക്കുന്നു. അത് ഞാന്‍ പറയാതെതന്നെ മനസ്സിലായിക്കാണും. അത്രക്കുണ്ടല്ലോ കമന്റുകള്‍.

Prasanth. R Krishna said...

അന്ന് മഴയായിരുന്നു. തെരുവ് വിജനമായിരുന്നു. എല്ലാവരും എവിടെയെങ്കിലുമൊക്കെ ഒതുങ്ങിക്കൂടി നിന്നു. എന്നാല്‍ അന്ന് അയാള്‍ മാത്രം പെയ്തുവീഴുന്ന മഴയിലൂടെ നനഞ്ഞുകൊണ്ട് എവിടേയ്ക്കോ നടന്നു പോയി. ഹ്യദയത്തിനുമുകളില്‍ സ്നേഹത്തിന്റെ കൈയ്യൊപ്പ് കോറീട്ടുകടന്നുപോയ എന്റെ സ്നേഹം. ഇനി എന്നാണോ എന്റെ ആകാശത്ത്നിന്നും മഴനൂലുകള്‍ പയ്തിറങ്ങുക.

Prasanth. R Krishna said...

ശിവ

കാച്ചികുറുക്കി മധുരം ചേര്‍ത്ത ഇളം ചൂടുള്ള പാലുപോലെ മനോഹരമായ ഒരു പോസ്റ്റ്. നന്നായിരിക്കുന്നു ശരിക്കും നന്നായി. ഞാന്‍ വായിച്ച വളരെ നല്ല പോസ്റ്റുകളില്‍ ഒന്ന്.

Prasanth. R Krishna said...

“ഒരിക്കല്‍ക്കൂടി അയാള്‍ക്ക് മുന്നില്‍ ഞാന്‍ നിസ്സഹായനായി. അയാള്‍ ആവശ്യപ്പെടുന്ന നിസ്സാരമായ അഞ്ചുപൈസ കൊടുക്കാന്‍ കഴിയാത്തതില്‍ എനിയ്ക്ക് ഏറെ വിഷമം തോന്നി.”
അതങ്ങനെയാണ്. ചിലപ്പോള്‍ തീരെ നിസ്സാരമെന്നു തോന്നുന്നവയ്ക്കു മുന്നിലും നാം നിസ്സഹായരാകേണ്ടി വരാറുണ്ട്. അപ്പോഴാണ് നമ്മള്‍ അറിയുന്നത് നിസ്സാരമായ് ഒന്നും ഇല്ല എന്ന സനാതന സത്യം.

കമന്റുകളുടെ എണ്ണം കൂടിയതില്‍ ക്ഷമിക്കുക. എത്ര കമന്റിട്ടിട്ടും വീണ്ടും വീണ്ടും കമന്റിടാന്‍ തോന്നുകയാണ്. അത്ര നന്നായിരിക്കുന്നു ഈ പോസ്റ്റ്.

പിതാമഹം said...

ശിവാ, ആദ്യ വാചകം എന്നെ ഞെട്ടിച്ചു.. ഞാന്‍ ആരുമറിഞ്ഞിട്ടില്ലാത്ത (ഞാനൊഴികെ ആരും!) പ്രണയങ്ങളും കൊണ്ടു കന്യാകുമാരിയിലും നെല്ലിയാമ്പ്തിയിലും ഒക്കെ ഒഴിഞ്ഞൊഴിഞ്ഞ് നിന്നത്....

'ഡിസംബറില്‍ ചിന്നഹള്ളി‍യിലെ തണുത്ത കാറ്റിനും പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍ക്കും കാപ്പിപ്പൂക്കളുടെ മണമായിരുന്നു'

ഇതു ശരിക്കും എനിക്കുണ്ടായിട്ടുണ്ട്..

sreeraj said...

njan sarikkum aswadikkunnu thante rachanakal

പച്ചമനുഷ്യൻ said...

എന്നാലിന്നോ! അയാള്‍ അതറിയുന്നുവോ? ഇനിയും എത്ര നാള്‍ ഇങ്ങനെ?
-------

ഇതു വേണ്ടായിരുന്നു .......